Monday, December 10, 2012

പൊങ്കാല കഴിഞ്ഞു ഇനി സപ്താഹം



സഖാക്കളെ കഴിഞ്ഞ ആഴ്ച നമ്മള്‍ സംഘടിപ്പിച്ച ഓള്‍ കേരളാ പൊങ്കാല മഹോത്സവത്തെ സംബന്ധിച്ച് ചില അധമ ചിന്താഗതിയുള്ള മാധ്യമ സിന്റിക്കേറ്റ് പടച്ചുവിടുന്ന വലതുപക്ഷ മണുകൊണാഞ്ചന്‍ ആരോപണങ്ങളെ തള്ളിക്കളയാന്‍ കേരളത്തിലെ മുതിര്‍ന്ന സഖാവ് നല്‍കുന്ന രാഷ്ട്രീയ വിശദീകരണമാണ് ചുവടെ ചേര്‍ക്കുന്നത് . സഖാക്കളെല്ലാം ഇത് വായിച്ച് ആരോപണശരങ്ങളുടെ മുനയോടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

സഖാക്കളെ

നമ്മള്‍ എത്രത്തോളം മുന്നോക്കപരമായ് ചിന്തിക്കുന്നു എന്നതിന് തെളിവാണ് തെറ്റ്ചെയ്താല്‍ തിരുത്തുന്നു എന്നത്; അത്  സൈദ്ധാന്തികപരമായാലും, ആശയപരമായാലും , രാഷ്ട്രീയപരമായാലും തെറ്റ് ചെയ്തോ, നമ്മള്‍ തിരുത്തും . ചെയ്ത  തെറ്റ് തിരുത്താന്‍      പത്ത് ഇരുപത് വര്‍ഷം ചിലപ്പോള്‍ എടുത്തെന്ന് വരും , അത്  ബൂര്‍ഷ്വാ , വലത്പക്ഷ  പിന്തിരിപ്പന്‍ കൂട്ടായ്മക്കാര്‍ പറയുന്നത്പോലെ നമ്മള്‍ക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടൊന്നുമല്ല മറിച്ച്  ചില തീരുമാനങ്ങള്‍ , ആശയങ്ങള്‍ ഈ വലിയ അല്ല ചെറിയ കാലയളവില്‍ ഏത്രത്തോളം സമൂഹത്തിന്  ആവശ്യമായിരുന്നു എന്ന് നിരന്തരമായി പഠിക്കുകയായിരുന്നു ; നമ്മുടെ  പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചില തീരുമാനങ്ങള്‍ മാറ്റണമെന്ന് തീരുമാനിക്കുകയും , തെറ്റ് സംഭവിച്ചൂ എന്ന് നമ്മള്‍ പറയുകയും ചെയ്യും . ആ തെറ്റ് തികച്ചും ബൗദ്ധികപരമാണ് , ഈ ബൗദ്ധികപരമായ തെറ്റിനെ ബുദ്ധിയില്ലായ്മയായ് കാണരുത്  .
കാളവണ്ടി ചെറുതും തീവണ്ടിക്ക് വലിപ്പം കൂടുതലും ഉള്ളത് കൊണ്ട് കാളവണ്ടി തീവണ്ടിക്ക് പകരമാവില്ല എന്ന് നാം മനസിലാക്കി . കമ്പ്യൂട്ടര്‍ കുറെയേറെ സാദാരണ മനുഷ്യരുടെ ജോലി അപഹരിചെങ്കിലും കമ്പ്യൂട്ടര്‍ നമുക്ക് പണിയും വോട്ടും തരുന്നത്കൊണ്ട് അതിനെ നാം അംഗീകരിച്ചു . കൊക്കകോള - കരിക്കിന്‍ വെള്ളം , വാറ്റ് ചാരായം - വിദേശന്‍ , അംബാനി - തൂമ്പ , ആണവം - വിറക് , ലുട്ടാപ്പി - മായാവി .... അങ്ങനെ നമ്മുടെ ചിന്തകന്മാരുടെ ഉറക്കംകെടുത്തുന്ന ഒരുപിടി ചോദ്യങ്ങള്‍ തീരുമാനമാകാതെ ഇന്നിയും ഉണ്ട് . പാര്‍ട്ടി ബുദ്ധിജീവികളെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന പാര്‍ട്ടി ഭരണഘടനാതത്വം നമ്മള്‍ അംഗീകരിച്ചേ മതിയാവൂ , അതിനാല്‍ നമുക്ക് ഈ തീരുമാനങ്ങള്‍ക്കായ്‌ കാത്തിരിക്കാം  .
ബൂര്‍ഷ്വാ പാര്‍ട്ടികളും , വിഭാഗീയ ചിന്താഗതിക്കാരും , വിഘടനവാദികളും , കൊളോണിയലിസ്റ്റ് അടിയാളന്മാരും ജാതിയുടെയും , വിശ്വാസത്തിന്റെയും , ദൈവത്തിന്‍റെയും പിറകെ ആണെന്നുള്ള തിരിച്ചറിവ് നമ്മുടെ ചിന്തകന്മാരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നു . അതിന്‍റെ ഫലമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ വിശ്വാസരീതിയും , ആചാരങ്ങളും പിന്തുടരാന്‍ അവൈലബ്ള്‍ സഖാക്കള്‍ തീരുമാനിച്ചിരിക്കുന്നു . ചൈനയിലെ ഭീമന്‍ പാണ്ട , ഇന്ത്യയിലെ നമ്മുടെ പാര്‍ട്ടി ബുദ്ധിജീവി എന്നിങ്ങനെയാണത്രെ വംശനാശം നേരിടുന്ന ക്രമം എന്ന വലതുപക്ഷ ആക്രമണ ആക്ഷേപം ഈ ഒരു തീരുമാനത്തിലൂടെ നമ്മള്‍ പരിഹരിച്ചുകഴിഞ്ഞു എന്ന് ഞാന്‍ പറയട്ടെ .
പുതിയ വിശ്വാസം എന്നാല്‍ പുതിയ ആള്‍ദൈവങ്ങള്‍ , പുതിയ പൂജകള്‍ , പുതിയ മന്ത്രങ്ങള്‍ പുതിയ ഭാഷ അങ്ങനെ , അതായത് നമ്മള്‍ ഇനി സംസാര ഭാഷയില്‍ നോം , ശുംഭന്‍ , ഹെയ് , ല്ലേ , എന്താത് എന്നിങ്ങനെയുള്ള പദങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം .
നമുക്കിനി പാര്‍ട്ടി ഓഫീസില്ല പകരം ക്ഷേത്രങ്ങള്‍ ആണ് ; ബ്ലോക്ക്‌ ക്ഷേത്രം , ജില്ലാ ക്ഷേത്രം , സംസ്ഥാന ക്ഷേത്രം പിന്നെ ആസ്ഥാന കേന്ദ്ര ക്ഷേത്രം . (അച്ചായന്മാര്‍ക്ക്‌ കേരളാ കോണ്‍ഗ്രസ്സും , മറ്റേവര്‍ക്ക്  ലീഗും ഉള്ലോണ്ടാണ് പള്ളി വേണ്ടന്ന് വെച്ചത് )

ഓം അച്ചുതാനന്ദ ഗോപാല നയനാരായ നമ:

അപ്പോള്‍ നോം ഇനി വിവരിക്കാന്‍ പോകുന്നത് വരാനിരിക്കുന്ന ചടങ്ങുകളെ കുറിച്ചാണ് . നമ്മുടെ പൊങ്കാല അതിഗംഭീരം ആയിരുന്നല്ലോ ല്ലേ ..., അതോണ്ട് നാം ഇനി ഒരു സപ്താഹം നടത്താന്‍ പോകുന്നു , മൂലധനസപ്താഹയജ്ഞം .
സപ്തം ന്നാല്‍ എന്താ ന്ഗെ .... ഏഴ് ല്ലേ , ശുംഭന്മാര്‍ അതും മറന്നിരിക്കുന്നു , പാര്‍ട്ടി ക്ലാസിനു വരാറില്ല ല്ലേ . നമ്മുടെ ഏഴ് സഖാക്കള്‍  ഏഴ് ദിവസം കൊണ്ടു നടത്തുന്ന ഒരു ഹം അതാണ് സപ്താഹം .
ആചാര്യന്‍ ശ്രീ അച്യുതാനന്ദജി  , മുഖ്യ പ്രഭാഷണം ശ്രീ ശ്രീ പ്രകാശ് ജി , ഖജാന്‍ജി ബ്രഹ്മശ്രീ ശ്രീ വിജയജി  , ക്രൌഡ് കണ്ട്രോള്‍ ബ്രഹ്മശ്രീ ജയരാജ ജി ജി  ആന്‍ഡ്‌ കൊ.ബാലകൃഷ്ണജി  , മൂലധന പാരായണം ശ്രീ ബേബിജി ആന്‍ഡ്‌ തോമസ്ജി തുടങ്ങിയ ജ്ഞാനികള്‍ മൂലധനം അപഗ്രഥനം ചെയ്ത് നിങ്ങളുടെ സംശയ നിരൂപണം നടത്തുന്നു . ചടങ്ങുകള്‍ നമ്മുടെ സംസ്ഥാന ക്ഷേത്രമായ യു കെ ജി ഭവനില്‍ ആയിരിക്കും. സപ്താഹതോട് അനുബന്ധിച്ച് പൂമൂടല്‍ , പൊങ്കാല , ഗ്രൂപിസം , വിഭാഗീയ കുത്ത് എന്നീ ചടങ്ങുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സന്നിധിയില്‍ എത്തിച്ചേരേണ്ടതാണ് .ഈ വിശേഷാല്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്ക്  കപ്പ , മീന്‍ , കാപ്പി , ദോശ തുടങ്ങിയ വിശിഷ്ട വിഭവങ്ങള്‍ സന്നിധിയില്‍ പൊങ്കാലയായി സമര്‍പ്പിക്കാവുന്നതാണ്. വരുമ്പോള്‍ ഒരു അടുപ്പുംകൂടെ കരുതുക .... ഗ്യാസ് പാടില്ല്യ ട്ടോ.  
NB: പാര്‍ട്ടിയുടെ  രൂപം മാറിയെങ്കിലും പിരിവു ബക്കറ്റില്‍ തന്നെ നിക്ഷേപിക്കണം ന്നു മാര്‍ക്സിന്‍റെ നാമധേയത്തില്‍ അറിയിക്കുന്നു.